Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Wednesday, 31 December 2014

നബിദിനം വസന്തത്തിന് മങ്ങലേല്‍ക്കാതിരിക്കാന്‍




റബീഅ് എന്നാല്‍ വസന്തമാണ്. റബീഉല്‍അവ്വല്‍ ആദ്യവസന്തം, ഒന്നാം വസന്തം എന്നൊക്കെ പറയാം. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പിറവിയുണ്ടായ മാസത്തിനു ഈ പേരു നല്ലൊരു ചേര്‍ച്ച തന്നെ. നമുക്കുണ്ടാവുന്ന ഉത്സാഹത്തിന്‍റെ ചെറിയൊരു കാരണം ആ പേരില്‍ തന്നെയുണ്ട്. നബി സ്വയെ സ്നേഹിക്കുന്നവര്‍ ആ മാസത്തെയും സ്നേഹിക്കുന്നു. അങ്ങനെ സ്നേഹികള്‍ പല നിലയില്‍ ആ സ്നേഹം പ്രകടിപ്പിക്കുന്നു.
നമ്മുടെ പൂര്‍വീകര്‍ റബീഉല്‍അവ്വലിനെ കാത്തിരുന്ന് സ്വീകരിച്ചിരുന്നതും ആ മാസം മുഴുവനും പ്രത്യേകമായി കണ്ടിരുന്നതും വേറിട്ട സന്തോഷത്തോടെയായിരുന്നു. വിശുദ്ധറമളാന്‍ വരുന്പോഴുണ്ടാകുന്ന സന്തോഷം ഭക്തിയുടെയും പാപമോചനത്തിന്‍റേയും പ്രാര്‍ത്ഥനയുടേയുമൊക്കെ കാലമായല്ലോ എന്ന നിലയിലാണ്. എന്നാല്‍ റബീഅ് വന്നണയുന്പോഴുള്ള സന്തോഷം ഹബീബിനെ ഓര്‍ത്തോര്‍ത്തുള്ള ഉത്സാഹ പ്രഹര്‍ഷത്തിന്‍റേതാണ്. മുന്‍കാലങ്ങളില്‍ നടന്നിരുന്ന മൗലിദുസദസ്സുകള്‍ക്കും അന്നദാനങ്ങള്‍ക്കും ഭക്തിയുടെയും പൂര്‍ണ അച്ചടക്കത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്തോഷത്തിന്‍റെയുമെല്ലാം മധുരം ഒരുപാടുണ്ടായിരുന്നു. മൗലിദു സദസ്സുകള്‍ പള്ളികളിലോ, വീടുകളിലോ, സ്ഥാപനങ്ങളിലോ എവിടെ ആയിരുന്നാലും അതിനു വല്ലാത്തൊരു അനുഭൂതിയുണ്ടായിരുന്നു. ബഹുജനമൊന്നാകെ അതില്‍ പങ്കുചേരുമായിരുന്നു. ഏതാനും പേര്‍ സദസ്സിലിരുന്ന് ഓതുകയും മറ്റുള്ളവര്‍ അത് നോക്കി നില്‍ക്കുകയും ചെയ്യുന്ന രീതിയല്ലായിരുന്നു. മുത്തുനബിയുടെ അപദാനങ്ങളും സ്വലാതുകളും ചൊല്ലുന്നതില്‍ എല്ലാവരും പങ്കുചേരുകയും ദുആക്കു ഒരുമിച്ചു ആമീന്‍ പറയുകയും ചെയ്യുമായിരുന്നു. കാതങ്ങള്‍ക്കപ്പുറം ചെന്ന് കാതുകളെ പ്രകന്പനം കൊള്ളിക്കുന്ന ഉച്ചഭാഷിണി തന്നെ വേണം എന്ന നിര്‍ബന്ധമൊന്നും കണ്ടിരുന്നില്ല. ബഹുജനങ്ങള്‍ക്കൊക്കെ ഏറ്റുചൊല്ലാവുന്ന തരത്തില്‍ മൗലിദുകളിലെ ഇശല്‍ സുതാര്യമായിരുന്നു. ഇന്ന് മൗലിദുസദസ്സുകളില്‍ പോലും ചിലയിടങ്ങളില്‍ വന്ന മാറ്റം തീരെ പ്രോത്സാഹനാജനകമല്ല. ഉച്ചഭാഷിണിയുടെ ശബ്ദഘോഷം കൊണ്ട് ഇതരമതക്കാര്‍ക്കു നമ്മുടെ പ്രാര്‍ത്ഥനാ സദസ്സുകളോടു വെറുപ്പുണ്ടാക്കിത്തീര്‍ക്കാന്‍ കാരണമായേക്കാവുന്ന വിധം കോലം മാറിയിരിക്കുന്നു. സദസ്സിലെ ബഹുജനങ്ങളെ കയ്യൊഴിഞ്ഞ് നൂതന ശീലുകളില്‍ ആലപിക്കുന്ന മൗലിദുകള്‍ ഒരു ഗാനവിരുന്നിന്‍റെ സ്വഭാവത്തിലേക്കു വഴുതിപ്പോവുന്നുണ്ട്. മൗലിദുകള്‍ക്ക് ഭക്തിസാന്ദ്രമായ ഒരുതാളമുണ്ട്. അതു വിട്ടുകളയാതിരിക്കുകതന്നെ വേണം. നമ്മുടെ നാടുകളില്‍ ആലപിച്ചുവരുന്ന മൗലിദുകള്‍ പൂര്‍വസൂരികളായ ജ്ഞാനികള്‍ അത്യാദരപൂര്‍വം ചൊല്ലിവന്നിരുന്നതാണെന്ന കാര്യം മറന്നു കൂടാത്തതാണ്.
തിരുനബി സ്വയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ക്കും കോലക്കേടുകള്‍ വന്നുപെട്ടു. അതൊരു സാധാരണ വ്യക്തിത്വമല്ലല്ലോ. പ്രസംഗിക്കുന്നവരും ശ്രോതാക്കളും ഒരുപോലെ ആ നാമം പറയുന്പോഴും കേള്‍ക്കുന്പോഴും തികഞ്ഞ ആദരവോടെ സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടിരിക്കണം. ആ സദസ്സ് സുഗന്ധപൂരിതമായ ഒരു പൂവാടി പോലെ സുന്ദരവും ശാന്തവുമായിരിക്കണം. മുത്ത് നബിയുടെ ഹദീസുകള്‍ക്ക്, അവിടുത്തെ മൊഴികള്‍ക്ക് എന്തൊരു സൗന്ദര്യമാണ്! ഹദീസുകളിലെ വാചകങ്ങള്‍, പ്രയോഗരീതികള്‍ മറ്റെവിടെയും കാണില്ല. അതിന്‍റെ സൗമ്യവും സൗന്ദര്യവും കുളിരും പകരുന്ന വാക്പ്രയോഗങ്ങള്‍ കൊണ്ടു നബികീര്‍ത്തന സദസ്സുകള്‍ ശ്രോതാക്കളെ കുളിരണിയിക്കണം.
തിരുജീവിതം എങ്ങനെയാണെന്നും അതെങ്ങനെയാണ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ കാണപ്പെടുന്നതെന്നും ഓരോരുത്തര്‍ക്കും സ്വയം ആലോചനയാകാവുന്നതാണ്. തിരുനബി സ്വയെ നന്നായി അറിയുന്പോഴാണ് അവരോടുള്ള സ്നേഹം നമ്മില്‍ ഉയിര്‍കൊള്ളുക.
അറിയുന്തോറും തിരുനബി സ്വയെ അനുഭവിക്കാന്‍ നാം ആഗ്രഹിക്കും. അതുപിന്നീട് സ്നേഹമായി, പ്രണയമായി വളരും. ഇങ്ങനെയൊരവസ്ഥ നമുക്കുണ്ടോ? അവിടുത്തെ പേരുകേള്‍ക്കുന്പോഴേക്കു സ്വലാത്ത് അറിയാതെ പുറത്തുവരാറുണ്ടോ? സ്നേഹത്തിന്‍റെ ചെറിയൊരടയാളമാണത്. തിരുനബി സ്വല്ലല്ലാഹുഅലൈഹിവസല്ലമ മനസ്സില്‍ കുടിയേറിയവര്‍ക്കു അതൊഴിവാക്കാനാകില്ല. നമ്മുടെ മദ്രസകളിലെ നബിദിന പരിപാടികള്‍ക്ക് ശേഷം നബി സ്വയുടെ പേരുകേട്ടാല്‍ അറിയാതെ തന്നെ സ്വലാത് ചൊല്ലിപ്പോവാനുള്ള തിടുക്കം കുട്ടിമനസ്സുകളില്‍ വരാറുണ്ടോ? അതുവരുത്താനെങ്കിലുമുള്ള സ്വാധീനം നമ്മുടെ പരിപാടികള്‍ക്കില്ലെങ്കില്‍ അതെങ്ങനെയാണ് മറ്റുള്ളവരെ സ്വാധീനിക്കുക?
നബിദിന പരിപാടികളില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ബുക്സ്റ്റാളുകളില്‍ വാങ്ങാന്‍ കിട്ടും. അവയില്‍ പലതും തട്ടിക്കൂട്ട്’ വകകളാണ്. കച്ചവടാവശ്യാര്‍ത്ഥം പുറത്തു വരുന്നവ. അവ പലപ്പോഴും തെറ്റുകളുടെ കൂന്പാരമാണ്. പാട്ടിനും പ്രസംഗത്തിനും ദഫിനുമൊക്കെ അദബും ചിട്ടയുമുണ്ട്. അതപ്രകാരം തന്നെയാവണം. കാഴ്ചക്കാരെ ഉദ്ദേശിച്ചല്ല, എന്തെങ്കിലും ഗുണപരമായ മാറ്റമുദ്ദേശിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്.
ഘോഷയാത്രകള്‍ അച്ചടക്കം കൊണ്ട് ശ്രദ്ധിക്കപ്പെടണം. യാത്രക്കാര്‍ക്കോ മറ്റോ ഒരു വിധ അസൗകര്യവും ഉണ്ടാവാതിരിക്കണം. രക്ഷിതാക്കളുടെയും യുവാക്കളുടെയും പങ്കാളിത്തം പലയിടത്തും കാണാറില്ല. ഇതിന്നുകാരണം പലതാണ്. ഓരോ സ്ഥലത്തും അത് വ്യത്യസ്തമാണ്. ബന്ധപ്പെട്ടവര്‍ അതതു സ്ഥലങ്ങളിലെ അതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടതുണ്ട്. ബഹുജനങ്ങളെ പങ്കാളികളാക്കുകയും മുഷിപ്പ് വരുത്താതിരിക്കുകയും വേണം. ഘോഷയാത്രകളുടെ ദൈര്‍ഘ്യം പരമാവധി കുറക്കുന്നതായിരിക്കും ഉചിതം. ഘോഷയാത്രക്കിടക്കുള്ള ദഫ് പരിപാടികള്‍ ഘോഷയാത്ര അലങ്കോലപ്പെടാനും യാത്രയുടെ ഭക്തി ചോരാനും ഇടയാക്കാറുണ്ട്, പല സ്ഥലങ്ങളിലും.
നബിദിനാഘോഷത്തിനായി തിരഞ്ഞെടുക്കുന്ന ഏതൊരു പരിപാടിയും തിരുനബി സ്വയുടെ ജീവിതത്തിലെ ഏതെങ്കിലുമൊരു സന്ദര്‍ഭത്തെ ഓര്‍മിപ്പിക്കുന്നതായിരിക്കണം. അതില്‍നിന്നു നല്ലൊരു സന്ദേശം ശ്രോതാക്കള്‍ക്ക് ലഭിക്കണമെന്ന ഉദ്ദ്യേം ഉണ്ടായിരിക്കണം. ഇതര സമുദായങ്ങള്‍ക്കു പ്രയാസം സൃഷ്ടിക്കുന്നതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ ഒരു ചലനം പോലും ഉണ്ടായിക്കൂടാ. ഗാനം, പ്രസംഗം, കഥാപ്രസംഗം, സംഭാഷണം, ക്വിസ് തുടങ്ങിയവയെല്ലാം സത്യസന്ധമായതും കലാമൂല്യമുള്ളതുമായിരിക്കണം. ഉച്ചഭാഷിണി ശ്രോതാക്കളുടെ എണ്ണത്തിനനുസരിച്ചു പരിമിതപ്പെടുത്തണം. നമ്മുടെ നാട് ബഹുസ്വര സമൂഹമാണെന്നെപ്പോഴുമോര്‍മവേണം. ശബ്ദം കനപ്പിച്ചു കൊണ്ടു ആരെയും നന്നാക്കാനാവില്ല. സൗമ്യതയാണ് എപ്പോഴും നല്ലത്.
ഒരു നബിദിന പരിപാടി കഴിയുന്പോള്‍ തിരുനബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയുടെ ജീവിതമാതൃകയില്‍ നിന്ന് ഒരു ഭാഗമെങ്കിലും നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമാവുന്ന സാഹചര്യമുണ്ടാക്കണം. നബിദിനാഘോഷം കഴിഞ്ഞാല്‍ ചില മാറ്റങ്ങളെങ്കിലും ദൃശ്യമാവണം. റമളാന്‍ കഴിഞ്ഞാലുള്ള, ഹജ്ജ് കഴിഞ്ഞാലുള്ള മാറ്റങ്ങള്‍ പോലെ അത് തിരുസുന്നത്തിലേക്ക് മടങ്ങിപ്പോവുന്ന തരത്തിലായിരിക്കണം. ഒരു സുന്നത്തെങ്കിലും സ്വന്തം ജീവിതത്തിലേക്ക് പുതുതായി ചേര്‍ത്തുകൊണ്ട് നമുക്ക് ഈ വരുന്ന നബിദിനവേള ഒന്നുകൂടി കെങ്കേമമാക്കിയാലോ?